പത്തനംതിട്ട : പത്തനംതിട്ടയിലെ ക്രൂരമായ നരബലി കൊലപാതകങ്ങളോട് അനുബന്ധിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇടനിലക്കാരനും സിദ്ധനും ഷാഫി തന്നെ, തട്ടികൊണ്ടുപോയതിന്റെ പിറ്റേദിവസം കൊല നടത്തി. കേരളത്തെ നടുക്കിയ നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഭഗവൽസിങ് ഷാഫിയുമായി ബന്ധപ്പെട്ടത് ഫേസ്ബുക്ക് വഴി. ശ്രീദേവി എന്ന പ്രൊഫൈലിൽ ആണ് ഷാഫി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് കൊണ്ടുപോയത് ഷാഫി തന്നെയാണെന്നാണ് വിവരം. ഇരുവരെയും കൊണ്ടുപോയതിന്റെ പിറ്റേന്ന് തന്നെ വധിച്ചു. ഇലന്തൂര്‍ കുഴിക്കാലാ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്‌തത്.
ജൂണിലും സെപ്തംബറിലുമായിട്ടാണ് കൊലപാതകം നടന്നത്. നരബലിക്ക് കൂടുതൽ പേർ ഇരായായിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കുമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. നരബലിയാണെന്നാണ് പ്രാഥമിക നിഗമനo. ലോട്ടറി വിൽപ്പനക്കാരായ തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസിലി, കടവന്ത്ര സ്വദേശിനി പത്മം എന്നിവരാണ് ക്രൂരമായ കൊലപാതകങ്ങൾക്ക് ഇരായായത്. റോസ്‌ലിയേയും പത്മത്തേയും പ്രതി ഷിഹാബിന് പരിചയമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളായിരുന്നു ഷിഹാബ് നടത്തിയത്. ആദ്യം ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് വൈദ്യനുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വെെദ്യനെ വിശ്വസിപ്പിച്ചു. സിദ്ധനെ ബന്ധപ്പെടാൻ സ്വന്തം നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് എന്ന ഷിഹാബ് വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വീട്ടിൽ ഐശ്വര്യം വരാൻ റഷീദ് വെെദ്യന്റെ മുന്നിൽവെച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.
കൂടുതൽ പരിചയപ്പെടലിനു ശേഷം മനുഷ്യ ബലി നൽകിയാൽ കൂടുതൽ ഐശ്വര്യം വരുമെന്നു വെെദ്യനേയും കുടുംബത്തേയും ഷിഹാബ് വിശ്വസിച്ചു. നരബലിക്കുള്ള സ്ത്രീകളെ ബലിക്കായി താൻ കൊണ്ടുവരാമെന്നും ഷിഹാബ് വാക്കു നൽകുകയായിരുന്നു. അതിനുശേഷമാണ് ഇയാൾ ഇരകളായ സ്ത്രീകളെ സ്വാധീനിച്ച് വലയിലാക്കിയത്.































