പത്തനംതിട്ട: പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച നഗരത്തിലെ എല്ലാ റോസുകളും അടിയന്തിരമായി റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുവാൻ വാട്ടർ അതോറ്ററ്റിയും പൊതുമരാമത്ത് വകുപ്പും തയ്യാറാകണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ആവശ്യപ്പെട്ടു. പൈപ്പിടാൻ കുഴിയെടുത്ത് താറുമാറായ കണ്ണങ്കര കല്ലറക്കടവ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കല്ലറക്കടവ് വാർഡ് കമ്മറ്റി നടത്തിയ വാട്ടർ അതോറിറ്റി ഓഫീസ് മാർച്ച് ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകൾ ഇത്തരത്തിൽ തകർന്നതിനാൽ ഓട്ടോറിക്ഷകൾ പലഭാഗത്തും ഓട്ടം വിളിച്ചാൽ പോകുന്നില്ല. മഴയായാൽ വെള്ളം കുഴികളിൽ കെട്ടി കിടന്ന് അപകടങ്ങൾ ഉണ്ടാകുന്നു. പൈപ്പിടൽ വേഗത്തിൽ നടത്താൻ അധികാരികൾ യാതൊന്നും ചെയ്യുന്നില്ല. പല റോഡുകളും ഗതാഗതയോഗ്യമല്ലാതായിട്ടും ഇത് പരിഹരിക്കാൻ നടപടിയില്ലന്നും സുരേഷ് കുമാർ പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്. വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കേണ്ട ചുമതല വാട്ടർ അതോറിറ്റിക്കുമാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
വാർഡ് പ്രസിഡന്റ് രഘുരാജൻ നായർ അധ്യക്ഷത വഹിച്ചു. മുൻനഗരസഭാധ്യക്ഷ അഡ്വ .ഗീത സുരേഷ്, കൗൺസിലർ ഷീന രാജേഷ് , നാസർ തോണ്ട മണ്ണിൽ , വിഷ്ണു ആർ പിള്ള, ഷാജി സുറൂർ, വൃജഭൂഷണൻ നായർ, വിനു വി പിള്ള, യൂസഫ് വലഞ്ചുഴി, രഘുകാരുവേലി, രാജി സതീഷ് , വിപിൻ വള്ളിയത്ത് , സുദീർ വലഞ്ചുഴി, രാജി സതി, വത്സലാമ്മാൾ, ശാന്തകുമാരി , ഉണ്ണി കൃഷ്ണൻ നായർ , മുരളി ധന്യ , പത്രോസ് വരിക്കോലിൽ, ആസിഫ് ആസാദ് , ഷിഹാബ് തൈക്കൂട്ടത്തിൽ , അൻസാരി എന്നിവർ പ്രസംഗിച്ചു.





























