ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സ്വയം കഴുത്തറത്ത് ജീവനൊടുക്കി വയോധികൻ. ഇഷ് മുഹമ്മദ് എന്ന 60കാരനാണ് ജീവനൊടുക്കിയത്. ബലിപെരുന്നാള്‍ ദിനത്തില്‍ സ്വയം ബലിയർപ്പിക്കുന്നുവെന്ന് കുറിപ്പെഴുതിവെച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കുടുംബത്തെ അഭിസംബോധനചെയ്ത് സ്വയം ബലിയർപ്പിക്കുന്നുവെന്ന് ഇയാള്‍ എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. ശനിയാഴ്ച ഈദ് നമസ്‌കാരത്തിന് ശേഷം രാവിലെ 10 മണിയോടെയാണ് ഇഷ് മുഹമ്മദ് വീട്ടില്‍ തിരിച്ചെത്തിയത്. ഉടൻ തന്നെ സ്വന്തം മുറിയിലേക്കു പോയി. ഒരു മണിക്കൂറിനു ശേഷം നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ വന്നുനോക്കുമ്പോൾ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇഷ് മുഹമ്മദിനെയാണ് കണ്ടതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപത്ത് കത്തിയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഇയാളെ ആദ്യം ജില്ലാ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തൂ. അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. മരിച്ചയാള്‍തന്നെയാണ് മുറിവേല്‍പ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. എങ്കിലും അന്വേഷണം തുടരുന്നുണ്ടെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് അരവിന്ദ് കുമാര്‍ പറഞ്ഞു.





























