തിരുവനന്തപുരം : മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസ് നെയ്യാറ്റൻകര ഫാസ്റ്റ് ട്രാക്ക് കോടതി ഇന്ന് പരിഗണിക്കും. വിചാരണയ്ക്കിടെ പരാതിക്കാരിയായ യുവതി അപ്രതീക്ഷിതമായി തൻ്റെ മൊഴി മാറ്റിയ സാഹചര്യത്തിലാണ് കോടതിയുടെ ഇന്നത്തെ നടപടി. എൽദോസ് കുന്നപ്പിള്ളി തന്നെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പരാതിക്കാരി കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കോവളത്ത് വെച്ച് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പേട്ട സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ബലാത്സംഗം, വധശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, വിചാരണ വേളയിൽ പരാതിക്കാരിക്കൊപ്പം രണ്ട് സാക്ഷികളും കോടതിയിൽ മൊഴി മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് കോടതി കടക്കാനാണ് സാധ്യത.






























