തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി പി. രാജീവ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യ ചുമതലക്കാരനായിരുന്ന വ്യക്തിയെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കുന്നത് തെറ്റാണെന്ന വാദം തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വാസമുള്ളതും കാര്യക്ഷമതയുള്ളതുമായ ഉദ്യോഗസ്ഥനെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. അങ്ങനെയുള്ള ഒരാളെ നിയമിക്കുന്നത് ബംഗാളിലെ സാഹചര്യം പോലെ ഗൗരവമുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് ബിജെപിയുടെ സീൽ വെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച തർക്കങ്ങൾ, എസ്ഐആർ സമയക്രമം തുടങ്ങിയ വിഷയങ്ങളിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരുന്ന സംവിധാനമാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട തസ്തികയിലേക്ക് ഇത്തരമൊരു നിയമനം നടത്തുന്നതിനെ ചോദ്യം ചെയ്യുന്നത് യുക്തിസഹമല്ല. ഈ വിവാദങ്ങളെ തമാശയായി മാത്രമേ കാണാൻ കഴിയൂ എന്നും, അല്ലാത്തപക്ഷം രാഹുൽ ഗാന്ധിയാണ് ഏറ്റവും വലിയ തമാശക്കാരൻ എന്ന് പറയേണ്ടി വരുമെന്നും പി. രാജീവ് പറഞ്ഞു.






























