ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനായി വർഷങ്ങളോളം പ്രവർത്തിച്ച ബ്ലെറിം സ്‌കോറോ (55) ആണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. കൊസോവോയിൽ ജനിച്ച ബ്ലെറിം ന്യൂജഴ്സിയിലെ ഇമിഗ്രേഷൻ ഓഫിസിൽ ഔദ്യോഗികമായി താമസാനുമതി പുതുക്കാനാണ് പോയത്. പക്ഷേ, ബ്ലെറിമിനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ട്. ബ്ലെറിമിനെ കൊസോവോയിലേക്ക് മാറ്റുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ ഫെഡറൽ കോടതിയെ സമീപിച്ചു.
യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനായി പ്രവർത്തിച്ചതിന്റെ പേരിൽ മറ്റ് രാജ്യങ്ങളിൽ ബ്ലെറിമിന് അപകടം നേരിട്ടേക്കാം. ഇത് പരിഗണിച്ച് യുഎസ് മുൻപ് ബ്ലെറിമിനെ സംരക്ഷിച്ചിരുന്നതായിട്ടാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ന്യൂജഴ്സി ഇമിഗ്രേഷൻ ഓഫിസിൽ വച്ച് അറസ്റ്റ് ചെയ്യുമ്പോൾ ബ്ലെറിമിനൊപ്പം ഭാര്യ സൂസനുമുണ്ടായിരുന്നു. ഫ്രണ്ട് ഡെസ്‌കിൽ ചെക്ക് ഇൻ ചെയ്‌തതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ നീക്കം അതിവേഗമായിരുന്നുവെന്ന് സൂസൻ പറയുന്നു. യുഎസ് അധികൃതർ ബ്ലെറിമിനെ ഒറ്റിക്കൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ബ്ലെറിമിനെ സുരക്ഷിതമായി എവിടെയും നാടുകടത്താനാവില്ലെന്നും സൂസൻ വ്യക്തമാക്കി.
ഇപ്പോൾ സ്റ്റാറ്റൻ ഐലൻഡിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ബ്ലെറിമിന്റെ ഭാര്യ അമേരിക്കൻ പൗരയാണ്. അമേരിക്കൻ നിയമപാലകർക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും വേണ്ടി ബ്ലെറിം നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ച് യുഎസിൽ സ്ഥിരമായി തുടരാനുള്ള അവസരം ഫലപ്രദമായി വാഗ്ദാനം ചെയ്തതായി അഭിഭാഷകർ പറയുന്നു.































