തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുൻപത്തെ പ്രവചനപ്രകാരം ഇന്ന് കേരളത്തിൽ എത്തേണ്ടിയിരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ വൈകും. കഴിഞ്ഞ വർഷം ഇതേ സമയത്ത് കാലവർഷം പെയ്തു തുടങ്ങിയിരുന്നെങ്കിലും ഇത്തവണ മഴ എത്താൻ ഇനിയും കാത്തിരിക്കണം. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപ് വരെയാണ് കാലവർഷം എത്തിയിട്ടുള്ളത്. കാലവർഷം വൈകുന്നതിനോടൊപ്പം തന്നെ ഇത്തവണ മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം ജൂൺ, ജൂലൈ മാസങ്ങളിൽ മഴയുടെ അളവ് കുറയാനാണ് സാധ്യത.
ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. മറ്റു ജില്ലകളിലെ മുന്നറിയിപ്പുകൾ കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കർണാടക തീരത്ത് നിലവിൽ വിലക്കില്ല. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.






























