തിരുവനന്തപുരം: കേരള യൂനിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് കെഎസ് യു-എസ്എഫ്‌ഐ സംഘർഷം. എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷം. പാളയത്ത് വച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്‌ഐ ആഹ്ലാദപ്രകടനം പാളയത്ത് എത്തിയപ്പോഴാണ് കെഎസ് യു പ്രവർത്തകരും പ്രകടനവുമായി പാളയത്ത് എത്തിയത്. തുടർന്ന് രണ്ട് ഭാഗത്ത് നിന്നും കല്ലും വടികളും എറിയുകയായിരുന്നു. യുനിവേഴ്‌സിറ്റിക്ക് അകത്ത് വച്ചു തന്നെ ഉന്തും തള്ളും ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കെഎസ് യു പ്രവർത്തകരും പോലീസും ചേർന്നാണ് എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചതെന്നും സംഘർഷത്തിന്റെ ഉത്തരവാദിത്തം പോലീസിനാണെന്നും സിപിഎം ജില്ല സെക്രട്ടറി എ.എ റഹീം പറഞ്ഞു. എസ്എഫ്‌ഐ വനിത പ്രവർത്തകരെ വരെ കെഎസ് യു പ്രവർത്തകർ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.






























