ചെന്നൈ : തിരഞ്ഞെടുപ്പ് ബോണ്ട് വിവാദം കൊഴുക്കുമ്പോൾ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. പ്രതിരോധത്തിൽ. ബോണ്ടിലൂടെ പണം നേടിയ പാർട്ടികളിൽ ആറാംസ്ഥാനമുള്ള ഡി.എം.കെ. 639 കോടി രൂപയാണ് സമാഹരിച്ചത്. പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ.യ്ക്ക് വെറും 6.05 കോടി രൂപ ലഭിച്ച സ്ഥാനത്താണ് ഡി.എം.കെ. 100 ഇരട്ടിയിലധികം നേടിയത്. ഇത് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ. പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന നേടിയ ബി.ജെ.പി.യും ഡി.എം.കെ.ക്കെതിരെ രംഗത്തുവന്നു.
19 സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ള ബി.ജെ.പി.യും ഒരു സംസ്ഥാനത്തുമാത്രം അധികാരത്തിലുള്ള ഡി.എം.കെ.യും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ചിത്രം വ്യക്തമാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. ശരാശരിയിൽ ഡി.എം.കെ. ബി.ജെ.പി.യെക്കാൾ ഏറെ മുന്നിലാണെന്നും ഇതിന് സ്റ്റാലിൻ മറുപടി പറയണമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.





























