തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഴത്തിലുള്ള പരിശോധനയ്ക്കും തിരുത്തൽ നടപടികൾക്കും സി.പി.എമ്മിൽ തുടക്കം. പരാജയത്തിന്റെ കാരണങ്ങൾ പഠിക്കുന്നതിനായി ബ്രാഞ്ച് കമ്മിറ്റികൾ മുതൽ സംസ്ഥാന കമ്മിറ്റി വരെ നീളുന്ന വിപുലമായ യോഗങ്ങൾ ഉടൻ ആരംഭിക്കും. പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് തന്നെ ചർച്ചകൾ തുടങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും സംസ്ഥാന നേതൃത്വം അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. പാർട്ടി പ്രവർത്തകർക്ക് തങ്ങളുടെ വിമർശനങ്ങൾ തുറന്നടിക്കാനുള്ള അവസരം നൽകുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കിയിട്ടുണ്ട്.
കാലങ്ങളായി പാർട്ടിയിൽ ഇത്തരം തുറന്നുപറച്ചിലുകൾക്ക് അവസരം ലഭിക്കാത്തതാണ് നിലവിലെ വലിയ പ്രതിസന്ധികൾക്ക് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. പാർട്ടിയുടെ ഉറച്ച കോട്ടകളായ പയ്യന്നൂർ, തളിപ്പറമ്പ്, തൃക്കരിപ്പൂർ തുടങ്ങിയ മണ്ഡലങ്ങളിലുണ്ടായ തോൽവി നേതൃത്വത്തെ ഗൗരവകരമായ ആലോചനകളിലേക്ക് നയിച്ചിരിക്കുകയാണ്. ഈ മണ്ഡലങ്ങളിലെ തോൽവി കേവലം ഭരണവിരുദ്ധ വികാരമല്ലെന്നും ജനങ്ങൾക്ക് മേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള സംഘടനാപരമായ പാളിച്ചയാണെന്നും പാർട്ടി വിലയിരുത്തുന്നു. പാർട്ടിയുടെ പാരമ്പര്യത്തിന് വിരുദ്ധമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നാട്ടിൽ പോലും അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളും പ്രതിഷേധങ്ങളും പ്രത്യക്ഷപ്പെട്ടത് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.






























