തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റിൽ ഉയർന്നതിനേക്കാൾ കടുത്ത വിമർശനങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ ഇത്തവണ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ബ്രാഞ്ച് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ നീളുന്ന പരിശോധന നടത്താനാണ് സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം. സാധാരണയായി സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കി താഴേക്ക് റിപ്പോർട്ട് ചെയ്യുന്നതാണ് രീതിയെങ്കിൽ ഇത്തവണ ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികൾ വഴി ചർച്ച ചെയ്ത് റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ എത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്.
മറയില്ലാതെ സംസാരിക്കാനും മുൻവിധിയില്ലാതെ വിമർശനങ്ങൾ കേൾക്കാനും തയ്യാറാകണമെന്ന് നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നേക്കാം. പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ വോട്ട് ചോർച്ചയും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദനെതിരെ വിമർശനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം കണ്ണൂർ ജില്ലയിൽ മാത്രമല്ല, മറ്റ് ജില്ലകളിലും തിരിച്ചടിക്ക് കാരണമായെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.






























