കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും പിന്നാലെ മുച്ചക്രവാഹനങ്ങൾകൂടി വൈദ്യുതിയിലേക്കു മാറ്റാൻ കേന്ദ്രസർക്കാർ പദ്ധതിയൊരുക്കുന്നു. രാജ്യത്തെ 30 ശതമാനം വാഹനങ്ങൾ 2030-ഓടെ വൈദ്യുതിയിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുച്ചക്ര വാഹനങ്ങൾ ഇതിലേക്കു മാറിയാൽ വേഗത്തിൽ ലക്ഷ്യത്തിലെത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
രാജ്യത്ത് 60 ലക്ഷത്തോളം മുച്ചക്രവാഹനങ്ങളാണുള്ളത്. ഇതിൽ 5.5 ലക്ഷം മാത്രമാണ് വൈദ്യുതിയിലോടുന്നത്. ചെറിയ ചരക്കുവാഹനങ്ങൾ, മാലിന്യനീക്കത്തിനുള്ളവ, ഓട്ടോറിക്ഷകൾ എന്നിവ മാറ്റിയുപയോഗിക്കാവുന്ന ബാറ്ററിയിൽ പുറത്തിറക്കുന്നതാണ് പരിഗണിക്കുന്നത്.
മുച്ചക്ര വാഹനങ്ങൾ ജീവനോപാധിയാക്കുന്നവർക്ക് ഇത് വലിയ നേട്ടമാകും. ഇന്ധനച്ചെലവിനത്തിൽ വലിയതുക ലാഭിക്കാനാകും. മാറ്റി ഉപയോഗിക്കാവുന്ന ബാറ്ററിയാണെങ്കിൽ ചാർജിങ്ങിനായുള്ള സമയവും ലാഭിക്കാം.
ഊർജമന്ത്രാലയത്തിനുകീഴിലുള്ള കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (സി.ഇ.എസ്.എൽ.) ആണ് പദ്ധതിക്കു പിന്നിൽ. ഇതിന്റെ ഭാഗമായി മാലിന്യനീക്കത്തിനും ചരക്കു കൊണ്ടുപോകാനും ഉപയോഗിക്കുന്ന ചെറുവാഹനങ്ങളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ഒരുലക്ഷം മുച്ചക്രവാഹനങ്ങൾ വാങ്ങാൻ സി.ഇ.എസ്.എൽ. ടെൻഡർ വിളിച്ചുകഴിഞ്ഞു. 3,000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.
ടെൻഡറിനു മുമ്പു നടന്ന യോഗത്തിൽ ഇരുപതോളം വാഹന നിർമാതാക്കൾ പങ്കെടുത്തിരുന്നതായി സി.ഇ.എസ്.എൽ. മാനേജിങ് ഡയറക്ടറും സി.ഇ.ഒ. യുമായ മഹുവ ആചാര്യ വ്യക്തമാക്കി. ടെൻഡറിനുമുമ്പ് വിപണി സാധ്യത പഠിച്ചിരുന്നു. കേന്ദ്രസബ്സിഡിയടക്കം കുറഞ്ഞ നിരക്കിൽ ആവശ്യക്കാർക്ക് വാഹനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
സ്വച്ഛ് ഭാരത് മിഷൻ ഫണ്ടിൽനിന്നാണ് തുക കണ്ടെത്തുക. ഒന്നിച്ച് വാങ്ങുന്നത് വിലകുറച്ചുലഭിക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. നേരത്തെ കേരളസർക്കാരിന്റെ വൈദ്യുതവാഹനനയത്തിന്റെ ചുവടുപിടിച്ച് സർക്കാർ ജീവനക്കാർക്ക് സബ്സിഡി നിരക്കിൽ വൈദ്യുതസ്കൂട്ടറുകൾ വാങ്ങുന്നതിന് സി.ഇ.എസ്.എൽ. പദ്ധതി അവതരിപ്പിച്ചിരുന്നു.