കോന്നി : കോന്നിയില്‍ വികസനപ്പെരുമഴ പെയ്യുമ്പോള്‍ വന്യമൃഗ ശല്യം മൂലം വീടുകള്‍ ഉപേക്ഷിച്ച് നാടുവിട്ടുപോകുകയാണ് കലഞ്ഞൂര്‍ പഞ്ചായത്തിലെ കമ്പകത്തുംപച്ച പ്രദേശവാസികള്‍. 1972 ന് ശേഷം സര്‍ക്കാര്‍ ഫുഡ് പ്രൊഡക്ഷന്‍ ഏരിയക്ക് വേണ്ടി വിട്ടുനല്‍കിയ സ്ഥലത്തുവന്ന് കുടിയേറി പാര്‍ത്തവരാണ് കമ്പകത്തുംപച്ചയിലുള്ളവര്‍. എന്നാല്‍ ഇതിന് ശേഷം എന്തുകിട്ടി എന്ന് ചോദ്യത്തിന് ഉത്തരം വൈദ്യുതിയും റോഡും മാത്രമാണ്. പിന്നീട് യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഇവിടേക്ക് എത്തിനോക്കിയിട്ടില്ല.
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍ വനാതിര്‍ത്തിയിലുള്ള പ്രദേശങ്ങളായ കമ്പകത്തുംപച്ച, പോത്തുപാറ, കുളത്തുമണ്‍, പൂമരുതികുഴി, പാക്കണ്ടം, അതിരുങ്കല്‍ തുടങ്ങിയ പ്രദേശങ്ങള്‍ എല്ലാം തന്നെ ഇന്ന് വന്യമൃഗ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസമാണ് കമ്പകത്തുംപച്ചയില്‍ കരിമ്പുലിയും പുള്ളിപുലിയും ഒരുമിച്ചിറങ്ങിയത്. അതിരുങ്കലില്‍ നിന്നും എഴുകിലോമീറ്ററോളം പിന്നിട്ട് പോത്തുപാറയും കടന്നു ചെന്നാലാണ് കമ്പകത്തുംപച്ചയില്‍ എത്തിച്ചേരാന്‍ കഴിയുക. ഇവിടെ താമസിക്കുന്ന മൂന്നുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മാസംതോറും ലഭിക്കുന്ന റേഷനും പച്ചക്കറിയും വാങ്ങാന്‍ കിലോമീറ്ററുകളോളം യാത്ര ചെയ്യണം. മൂന്ന് പുലികളാണ് ഇതിന് സമീപത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത്. എന്നാല്‍ ഈ പ്രദേശത്തെക്കുറിച്ച് ജനപ്രതിനിധികള്‍ മറന്നിട്ടും പരിഭവമേതുമില്ലാതെ എല്ലാ വര്‍ഷവും വോട്ട് ചെയ്യുവാന്‍ ഇവര്‍ പോകാറുണ്ട്. പ്രദേശത്തിന്റെ യാതൊരു വികസന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കാത്ത ഈ ജനപ്രതിനിധികളെ ഇനിയും വിജിയിപ്പിക്കണോ എന്നാണ് ഇപ്പോള്‍ പ്രദേശവാസികളുടെ മനസ്സില്‍ ഉയരുന്ന ചോദ്യം.





























