കോന്നി: കല്ലേലി എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ ആയിരുന്നു കല്ലേലി ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളികളായ പെരുമാള്‍ (52) , വത്സമ്മ (45) , കെ അജി (52) , മണിയമ്മ (45) എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെ മുന്നില്‍ എത്തിയ ഒറ്റയാന്‍ ഇവരെ ആക്രമിക്കാന്‍ പാഞ്ഞടുക്കുകയായിരുന്നു. ഓടി മാറുന്നതിനിടെ തൊഴിലാളികളുടെ കയ്യില്‍ ഉണ്ടായിരുന്ന ബക്കറ്റ് നിലത്തുവീഴുകയായിരുന്നു. തൊഴിലാളികളെ ആക്രമിക്കാന്‍ കഴിയാത്തതിന്റെ ദേഷ്യത്തില്‍ കയ്യില്‍ കിട്ടിയ ബക്കറ്റ് ചവിട്ടി നശിപ്പിക്കുകയും ചെയ്തു.
നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന വനാതിർത്തിയിൽ ആണ് എസ്റ്റേറ്റ്. എസ്റ്റേറ്റിനുള്ളിൽ കൈത കൃഷി ഉള്ളതിനാൽ കൈത ചക്ക തിന്നാനും കാട്ടാന എത്തുന്നുണ്ട്. വന മേഖലയോട് ചേർന്ന സ്ഥലത്ത് സോളാർ വേലിയും സ്ഥാപിച്ചിട്ടില്ല. എന്നാൽ കാട്ടാന ശല്യം രൂക്ഷമായതോടെ വനാതിർത്തിയിൽ കിടങ്ങ് നിർമ്മിക്കാൻ അനുമതി നൽകണം എന്ന് വനം വകുപ്പിനോട് എസ്റ്റേറ്റ് അധികൃതർ ആവശ്യപ്പെട്ടിട്ടും ഇതിനും തയ്യാറായിട്ടില്ല എന്നും പറയുന്നു. കാട്ടാന ആക്രമണം രൂക്ഷമായതോടെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ പോലും സ്വസ്ഥമായി കിടന്ന് ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ലയങ്ങളുടെ അടുത്ത് വരെ മുൻപ് കാട്ടാന എത്തിയിട്ടുണ്ടെന്ന് തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. പുലർച്ചെ ജോലിക്ക് പോകുന്നവർ ആണ് അധികവും. കാട്ടാനയെ ഭയന്ന് ജോലിക്ക് പോകാൻ കഴിയുന്നില്ല എന്നും തൊഴിലാളികൾ പറഞ്ഞു.





























