പത്തനംതിട്ട : എലോഹിം വർഷിപ്പ് സെന്ററിന്റെ ചെന്നീർക്കര കേന്ദ്രത്തിൽ കുട്ടികൾക്ക് നേരെയുണ്ടായെന്നാരോപിക്കുന്ന ക്രൂരപീഡന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. സ്ഥാപനത്തിന്റെ ഉടമയായ പാസ്റ്റർ ബിനു വാഴമുട്ടത്തിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓമല്ലൂർ സെന്ററിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധത്തിനിടെ ആരാധന തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് വിശ്വാസികളും പ്രതിഷേധിച്ചു. പ്രാർത്ഥന നടത്തുന്നത് തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അത് നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്നും അവർ വ്യക്തമാക്കി. ആരാധനയ്ക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരും വിശ്വാസികളും തമ്മിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് വിശ്വാസികൾക്ക് ആരാധനാ ഹാളിലേക്ക് പ്രവേശിക്കാൻ പോലീസ് സൗകര്യമൊരുക്കി.





























