ഹാംബുർഗ് : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഫ്രാൻസ് യാത്രാവിമാനം ജർമനിയിലെ ഹാംബുർഗ് വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ അപ്രതീക്ഷിത ലാൻഡിങിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഹാംബുർഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം പൂർണമായി നിർത്തിവച്ചു. ഇതോടെ റൺവേ പ്രവർത്തനങ്ങളും മേഖലയിലെ വ്യോമഗതാഗതവും സ്തംഭിച്ചു. യാത്രയ്ക്കിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അടിയന്തര ലാൻഡിങിന് അനുമതി തേടുകയായിരുന്നു. വിമാനത്താവളത്തിൽ മുൻകരുതലായി അഗ്നിരക്ഷാ സേനയെയും സുരക്ഷാ വിഭാഗങ്ങളെയും സജ്ജമാക്കിയിരുന്നെങ്കിലും വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
അടിയന്തര ലാൻഡിങിന് പിന്നാലെ റൺവേ താൽക്കാലികമായി അടച്ചതോടെ ഹാംബുർഗിൽ നിന്നുള്ള നിരവധി സർവീസുകൾ വൈകുകയും ചിലത് പൂർണമായി റദ്ദാക്കുകയും ചെയ്തു. ഹാംബുർഗിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതോടെ ടെർമിനലുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിലവിൽ തകരാറിലായ വിമാനം റൺവേയിൽ നിന്ന് മാറ്റി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പൈലറ്റിന്റെയും വിമാനത്താവള സുരക്ഷാ വിഭാഗത്തിന്റെയും സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.































