കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് ആവശ്യത്തിന് ആളുകളില്ലാതെ ആരോഗ്യവകുപ്പ് വലയുന്നു. ഡോക്ടര്‍മാര്‍, മൈക്രോ ബയോളജിസ്റ്റ്, ലാബ് ടെക്നീഷ്യന്മാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെയുള്ള ജീവനക്കാരുടെ അഭാവമാണ് ആശുപത്രികള്‍ നേരിടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ജീവനക്കാരില്ലാത്തത് രോഗപ്രതിരോധത്തിന് വിലങ്ങുതടി ആയിരിക്കുകയാണ്. പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമുള്ള നൂറോളം രോഗികളെയാണ് ദിവസവും ജില്ലയില്‍ കണ്ടെത്തുന്നത്. ഇവരുടെ കോവിഡ് പരിശോധനക്കുതന്നെ വേണ്ടത്ര ജീവനക്കാരില്ലാതെ പരിശോധനാഫലം വൈകുകയാണ്. രോഗീപരിചരണം കാര്യമായി നടത്തുന്ന നഴ്സുമാരുടെ എണ്ണത്തിലുള്ള കുറവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടാകുന്നുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരുവിഭാഗം കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ക്വാറന്‍റീനില്‍ പോകേണ്ടിവന്നതും മറ്റൊരു വിഭാഗത്തിന് രോഗം സ്ഥിരീകരിച്ചതും ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിപ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ 110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതോടെ ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ എല്ലാം നിരീക്ഷണത്തില്‍ പോകേണ്ടിവരുന്നു. ഒരാള്‍ക്ക് ശരാശരി 10 പേരുമായി സമ്പര്‍ക്കമുണ്ടായാല്‍ തന്നെ ആയിരത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരടക്കം നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയേണ്ടിവന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ കണക്കുകള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
മെഡിക്കല്‍ കോളജില്‍ മാത്രം നാല്‍പതോളം ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇരുന്നൂറിലേറെ ജീവനക്കാര്‍ ക്വാറന്‍റീനിലാണ്. കൂടാതെ, ആറുമാസം പിന്നിടുന്ന വിശ്രമമില്ലാത്ത ജോലി പലരിലും മടുപ്പുളവാക്കുന്നു. ഇനി എത്രകാലം ഈ അവസ്ഥ നീളുമെന്ന് അറിയാത്തതും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണ്. അതോടൊപ്പം രോഗത്തിെന്‍റ രൂക്ഷമായ വര്‍ധനയും വന്നതോടെ ആരോഗ്യരംഗം തന്നെ പ്രതിസന്ധിയിലാണ്.
ഇതിെന്‍റ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രികളിലേയ്ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി ആളുകളെ താല്‍ക്കാലികമായി നിയമിക്കുന്നു. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെഡിക്കല്‍ കോളേജില്‍ വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തിയിരുന്നു. ഇപ്പോള്‍ ആരോഗ്യവകുപ്പ് പുതിയൊരു ഉത്തരവുവഴി ദേശീയ ആരോഗ്യ ദൗത്യത്തിലേക്ക് കോവിഡ് പ്രതിരോധത്തിെന്‍റ ഭാഗമായി ഫോണ്‍ ഇന്‍ ഇന്‍റര്‍വ്യൂവിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സയന്‍റിഫിക് ഓഫീസര്‍/റിസര്‍ച് ഓഫീസര്‍, സയന്റിസ്റ്റ്, ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ് ഇന്‍ മൈക്രോബയോളജി, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഡിസ്ട്രിക്‌ട് പി.പി.എം കോഓർഡിനേറ്റര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചത്.
പി.പി.ഇ കിറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ കോവിഡ് രോഗികളെയോ കോവിഡ് രോഗികളെന്ന് സംശയിക്കുന്നവരെയോ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മാത്രമാണ് ലഭ്യമാകുന്നത്. കോവിഡ് ഇതര വാര്‍ഡുകളില്‍ ചികിത്സ തേടുന്ന രോഗികളില്‍ കോവിഡ് സ്ഥിരീകരിക്കുന്നതോടെ ഡോക്ടര്‍മാര്‍ അടക്കം നിരവധി പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരുന്നു. ഇത്തരം അവസ്ഥ പലര്‍ക്കും രോഗം വ്യാപിക്കുന്നതിനും ഇടവരുത്തുന്നുണ്ട്. ഈയൊരു അവസ്ഥയാണ് ജീവനക്കാരുടെ അഭാവത്തിലേയ്ക്കും നയിച്ചത്. ഈ അവസരത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് താല്‍ക്കാലികമായി ജീവനക്കാരെ തേടുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
































