ജമ്മുകശ്മീർ : ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. വടക്കന്‍ കശ്മീരിലെ ബന്ദിപോരയിലെ വാത്‌നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം തുടരുന്നതായാണ് വിവരം. ഭീകരവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണമുണ്ടായത്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ബി.ജെ.പി നേതാവ് വസീം ബാരിയെയും കുടുംബാംഗങ്ങളെയും കൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. ബി.ജെ.പി നേതാവ് ഷെയ്ഖ് വസീം ബാരി, സഹോദരന്‍ ഉമര്‍ സുല്‍ത്താന്‍, പിതാവ് ബഷീര്‍ അഹമ്മദ് ഷെയ്ഖ് എന്നിവര്‍ കഴിഞ്ഞ ജൂലൈയിലാണ് ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു വസീം ബാരി.