കൊൽക്കത്ത : ഇറ്റലി സന്ദർശനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനു പിന്നാലെ കേന്ദ്രത്തിനെതിരേ അതിരൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രത്തിന് തന്നോട് അസൂയയാണെന്ന് മമത ആരോപിച്ചു. റോമിൽ നടക്കുന്ന സർവമത സമാധാന യോഗത്തിൽ പങ്കെടുക്കാനാണ് ഇറ്റലിക്കു പോകാൻ മമത അനുമതി തേടിയത്.
റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാതോലിക്ക് ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകർ. ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദ്രാഘി, ഫ്രാൻസിസ് മാർപ്പാപ്പ തുടങ്ങി അഞ്ഞൂറോളം രാഷട്രീയ-ആത്മീയ നേതാക്കൾക്കാണ് ഈ ദ്വിദിന പരിപാടിയിലേക്ക് ക്ഷണമുള്ളത്.
ലോകസമാധാനത്തെ കുറിച്ച് റോമിൽ നടക്കുന്ന യോഗത്തിലേക്ക് തനിക്ക് ക്ഷണമുണ്ട്. ജർമൻ ചാൻസലറും ഫാൻസിസ് മാർപ്പാപ്പയും പങ്കെടുക്കുമെന്നാണ് കരുതുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് ഇറ്റലി പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു-മമത പറഞ്ഞു. നിങ്ങൾക്ക് എന്നെ തടയാനാവില്ല. എനിക്ക് വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ വ്യഗ്രതയില്ല. എന്നാൽ ഇത് ഒരു രാജ്യം നൽകുന്ന ബഹുമാനവുമായി ബന്ധപ്പെട്ടതാണ്.
നിങ്ങൾ (പ്രധാനമന്ത്രി നരേന്ദ്ര മോദി) ഹിന്ദുക്കളെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാനും ഹിന്ദു സ്ത്രീയാണ്. നിങ്ങൾ എന്തുകൊണ്ട് എനിക്ക് അനുമതി നൽകുന്നില്ല. നിങ്ങൾ പൂർണമായും അസൂയാലുവാണ്- മമത പറഞ്ഞു. അമേരിക്കൻ സർക്കാരോ ലോകാരോഗ്യ സംഘടനയോ അംഗീകരിച്ചിട്ടില്ലാത്ത കൊവാക്സിൻ സ്വീകരിച്ച മോദി എങ്ങനെയാണ് യു.എസ്. സന്ദർശിച്ചതെന്നും മമത ചോദിച്ചു.