റാന്നി : അത്തിക്കയം മേഖലയില്‍ പമ്പാനദിയുടെ തീരങ്ങളില്‍ കൈയ്യേറ്റം വ്യാപകമാവുന്നു. നദീ തീരത്തെ കൈയ്യേറിയ സ്ഥലങ്ങള്‍ മതിലുകള്‍ കെട്ടിതിരിച്ച് കൃഷിയും ഇറക്കി തുടങ്ങി കൈയ്യേറ്റക്കാര്‍. പരാതി ഉന്നയിച്ചിട്ടും അധികൃതര്‍ക്ക് അനക്കമില്ല. 2018ലെ മഹാപ്രളയത്തില്‍ നദിയില്‍ ചെളിയടിഞ്ഞ് രൂപപെട്ട തുരുത്തുകളും മണ്‍തിട്ടകളുമാണ് ഇത്തരത്തില്‍ കൈയ്യേറ്റക്കാര്‍ സ്വന്തമാക്കുന്നത്. കോവിഡ് കാലത്ത് ലോക്ക്ഡൗണിന്‍റെ സമയത്താണ് കൈയ്യേറ്റം വ്യാപകമായത്.
കൈയ്യേറിയ സ്ഥലങ്ങള്‍ സര്‍വ്വേ നടത്തി ഒഴിപ്പിക്കണമെന്നാവശ്യവും ഇതോടെ ശക്തമായി. അത്തിക്കയം പാലം മുതല്‍ മുകളിലേയ്ക്കു സഞ്ചരിച്ചാല്‍ വിവിധ സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ തീരങ്ങള്‍ വ്യാപകമായി കൈയ്യേറിരിക്കുന്നത് കാണാനാകും. അത്തിക്കയം ജംങ്ഷനില്‍ നിന്നും സഹകരണ ബാങ്കിലേയ്ക്ക് പോകുന്ന റോഡിലെ പാലത്തിനു സമീപം വസ്തു ഉടമകള്‍ വ്യാപകമായി സ്ഥലം കൈയ്യേറി മതിലുകള്‍ കെട്ടി തിരിച്ച് നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്. പാലം മുതല്‍ തുടങ്ങുന്ന കൈയ്യേറ്റം കിലോമീറ്ററുകള്‍ ദൂരം വരെയുണ്ട്. ഇവിടങ്ങളില്‍ ഇപ്പോള്‍ കൃഷിയും ഇറക്കി തുടങ്ങിയിട്ടുണ്ട്.
പമ്പാനദിയില്‍ ചേരുന്ന കരണംകുത്തി തോടിന്‍റെ സ്വാഭാവിക ഒഴുക്കിനെപ്പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് കൈയ്യേറ്റം നടന്നിരിക്കുന്നത്. നദിയുടെ തിട്ടയോടു ചേര്‍ന്നു തെങ്ങുകള്‍ വച്ചു പിടിപ്പിക്കുകയാണിവര്‍. ആദ്യം പച്ചക്കറി കൃഷിയുടെ പേരില്‍ തുടങ്ങുന്ന ചെറിയ കൈയ്യേറ്റങ്ങള്‍ പിന്നീട് മറ്റു കൃഷിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരം നിരവധി കൈയ്യേറ്റങ്ങള്‍ ഇവിടങ്ങളില്‍ സാധാരണമായിരിക്കുകയാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മ കൈയ്യേറ്റം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നാണ് നാട്ടുകാരുടെ പരാതി. കൈയ്യേറ്റം വ്യാപകമായതോടെ നദിയുടെ സ്വാഭാവിക വീതി പലയിടത്തും കുറഞ്ഞിട്ടുണ്ട്. അടിയന്തരമായി കൈയ്യേറ്റ സ്ഥലങ്ങള്‍ സര്‍വ്വേ നടത്തി ഒഴിപ്പിച്ചെടുക്കാവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
































