പത്തനംതിട്ട : നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന വടക്കുപുറം, കോട്ടമുക്ക് വഴിയുള്ള വെട്ടൂർ – കാഞ്ഞിരപ്പാറ റോഡിൽ നിലവിലുള്ള വ്യാപകമായ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡിന്റെ യഥാർത്ഥ വീതിയിൽ പണികൾ പൂർത്തീകരിക്കുവാൻ നടപടി വേണമെന്ന് വടക്കുപുറം ഗ്രാമ വികസന സമിതി യോഗം സർക്കാരിനോടും ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ്, റവന്യു വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. വളരെ ഏറെ ഗതാഗത പ്രാധാന്യമുള്ള റോഡിന്റെ വെട്ടൂർ മുതൽ കാഞ്ഞിരപ്പാറ വരെ ഇരുഭാഗങ്ങളിലും ആളുകൾ റോഡ് കൈയ്യേറി മതിൽ, ഗേറ്റ് എന്നിവ നിർമ്മിക്കുകയും കൃഷി ചെയ്യുകയും ചെയ്തത് ഒഴിപ്പിക്കാതെ യഥാർത്ഥ വീതിയിലല്ല റോഡിന്റെ നിർമ്മാണം നടക്കുന്നതെന്നും ഇത് ചിലരുടെ സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും ഗ്രാമ വികസന സമിതി യോഗം കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് ഗ്രാമ വികസന സമിതി പൊതുമരാമത്ത്, റവന്യു വകുപ്പ് അധികൃതർക്ക് പരാതി നല്കി.
ഗുണനിലവാരം ഉറപ്പാക്കി ഉന്നത നിലവാരത്തിൽ നിർമ്മാണം നടത്തി എത്രയും വേഗം റോഡിന്റെ പണികൾ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. രക്ഷാധികാരി സാമുവൽ കിഴക്കുപുറം ഗ്രാമ വികസന സമിതി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സദാശിവൻനായർ ചിറ്റടിയിൽ അദ്ധ്യക്ഷത വഹിച്ചു. യോഹന്നാൻ ശങ്കരത്തിൽ, ഷാനവാസ് പൂവണത്തിൽ, ജയിംസ് പരുത്തിയാനി, ജിനു പുത്തൻവിളയിൽ, പ്രവാസി മോനച്ചൻ, സജികുമ്പംപാറ, ഷെറിഫ്, ജോസഫ് വർഗീസ്, റോബിൻ വടക്കുപുറം എന്നിവർ പ്രസംഗിച്ചു.






























