കൊല്ലം : മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നരഹത്യ ചുമത്തി കേസെടുത്തെങ്കിലും കാർ യാത്രികരായ രണ്ടുപേരും പരിക്കേറ്റ് ചികിത്സയിലായിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. പോലീസ് നിരീക്ഷണത്തിൽ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ലാൽകുമാറിനെ ശനിയാഴ്ച രാവിലെ വിട്ടയച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയാണ് ലാൽകുമാർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ രണ്ടാംപ്രതിയും കാർ യാത്രികനുമായ റോയി (42) ചികിത്സയിൽ തുടരുകയാണ്.
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് ചേത്തടിക്കു സമീപം വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനു സമീപം വസന്തനിലയത്തിൽ വിജയന്റെ മകൻ ബി.എൻ.ഗോവിന്ദ് (20), കണ്ണൂർ പയ്യന്നൂർ പടോളിവയൽ ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളുടെ സംഘം അഞ്ചു ബൈക്കുകളിൽ തെന്മലയിൽ വിനോദസഞ്ചാരത്തിനെത്തി മടങ്ങുമ്പോഴായിരുന്നു അപകടം. എതിരേ അമിതവേഗത്തിൽ ദിശ മാറിയെത്തിയ കാർ വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗോവിന്ദ് അപകടം നടന്ന ഉടനേയും ചൈതന്യ വെള്ളിയാഴ്ച പുലർച്ചെയുമാണ് മരിച്ചത്.