കാഞ്ഞങ്ങാട് : ബലാത്സംഗവും മോഷണവും നടത്തി ഗൾഫിലേക്കു കടന്ന കാഞ്ഞങ്ങാട് സ്വദേശിയെ ഇന്റർപോളിന്റെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസ് നാട്ടിലെത്തിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ മുസാഫർ അലി (23) യാണ് അറസ്റ്റിലായത്. 2018 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ യുവതിയെ മുസാഫർ അലിയും സുഹൃത്ത് മുബഷീറും (22) ചേർന്ന് വീട്ടിൽക്കയറി ബലാത്സംഗം ചെയ്യുകയും 20,000 രൂപ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.
തൊട്ടടുത്ത ദിവസം മുബഷീർ അറസ്റ്റിലായി. ഹൊസ്ദുർഗ് കോടതി മുസാഫർ അലിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഇയാൾ യു.എ.ഇ യിലേക്കു കടന്നതായി വ്യക്തമായി. ഇതോടെ പോലീസ് ഇന്റർപോളിന്റെ സഹായം തേടി. റെഡ്കോർണർ നോട്ടീസും പുറപ്പെടുവിച്ചു. തുടർന്ന് യു.എ.ഇ പോലീസ് മാർച്ചിൽ മുസാഫർ അലിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇയാളെ സി.ബി.ഐ ക്ക് കൈമാറി.
ഹൊസ്ദുർഗ് അഡീഷണൽ എസ്.ഐ കെ.ശ്രീജേഷ്, എ.എസ്.ഐ വിനയകുമാർ എന്നിവർ ഡൽഹിയിലെത്തി സി.ബി.ഐ യിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തശേഷം ഒരുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.