വടക്കഞ്ചേരി : ബധിരരുടെയും മൂകരുടെയും ക്ഷേമത്തിനായി പിരിവുചോദിച്ച് കടയിലെത്തിയ ആൾ മേശപ്പുറത്ത് വെച്ചിരുന്ന മൊബൈൽ ഫോണുമായി കടന്നു. മൊബൈൽ കവറിനുള്ളിൽ 7000 രൂപയുമുണ്ടായിരുന്നു. വടക്കഞ്ചേരി ടൗണിൽ ഷാ ടവറിലുളള സ്റ്റാർലെറ്റ് സ്ഥാപന ഉടമ ഇ.വൈ ജെസ്സിയുടെ 28,000 രൂപയുടെ സ്മാർട്ട് ഫോണാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ആംഗ്യഭാഷയിലൂടെ പിരിവിനായി അപേക്ഷിക്കുകയായിരുന്നു. പണമെടുക്കാൻ തിരിയുന്നതിനിടെ ആൾ ഫോണെടുത്ത് ഇറങ്ങി ഓടുകയായിരുന്നെന്ന് കടയുടമ പറഞ്ഞു. പിന്നാലെപ്പോയെങ്കിലും പിടികൂടാനായില്ല. ആൾ കടയിൽ വരുന്നതിന്റെയും ഓടുന്നതിന്റെയും ദൃശ്യങ്ങൾ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽനിന്ന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുൾപ്പെടെ ഉടമ നൽകിയ പരാതിയിൽ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.