തിരുവനന്തപുരം : നിയമസഭ കൈയാങ്കളി കേസിൽ ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കേസിലെ മൂന്നാം പ്രതിയായ ജയരാജന് തിരുവനന്തപുരം സിജെഎം ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷേ അന്ന് ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല.
ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിർദ്ദേശം നൽകിയിരുന്നു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വിചാരണ തീയതിയും കോടതി തീരുമാനിക്കും. ബാർക്കോഴ കേസിൽ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിഷ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ കൈയാങ്കളിയുടെ ദൃശ്യങ്ങളുടെ പകർപ്പും പ്രതിഭാഗത്തിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.





























