കണ്ണൂർ: സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തെ ശക്തമായി തള്ളിക്കൊണ്ട് ഇ പി ജയരാജൻ രംഗത്ത്. ഇത്തരം പ്രചരണങ്ങൾ തികച്ചും അസംബന്ധമാണെന്നും വസ്തുത എന്താണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയ ശക്തികളുമായി സന്ധിയില്ലാതെ ഏറ്റുമുട്ടുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയെയും വിജയത്തെയും തടയാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജപ്രചരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കെതിരായി നേതാക്കളാരും ഇന്നുവരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജയരാജൻ, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. ജനശ്രദ്ധ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് തിരിച്ചുവിടാനാണ് മാധ്യമങ്ങൾ ഇത്തരം ദുരുദ്ദേശപരമായ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷം എപ്പോഴെങ്കിലും ഇടതുപക്ഷ നേതാക്കളെക്കുറിച്ച് നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, തന്നെ കൊല്ലാൻ തോക്ക് കൊടുത്തയച്ചവരാണ് അവരെന്നും ആഞ്ഞടിച്ചു. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാകണമെങ്കിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കരുത്താർജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.





























