തിരുവനന്തപുരം : കേരളത്തിൽ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന അവകാശവാദങ്ങൾ വെറും ആത്മനിഷ്ഠമായ കാര്യങ്ങൾ മാത്രമാണെന്നും സി പി എം നേതാവ് ഇ പി ജയരാജൻ . 90-ലധികം സീറ്റുകൾ ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്കുകൾ തികച്ചും അശാസ്ത്രീയമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം നമ്പറുകൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഈ അമിത ആത്മവിശ്വാസത്തെ ‘മലർപ്പൊടിക്കാരന്റെ സ്വപ്നം’ എന്നാണ് പറയാൻ ഉള്ളത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ ഒരു പ്രത്യേക പഠനത്തിന്റെ ഭാഗമായി വരുന്നതാണെങ്കിലും അവ എപ്പോഴും ശരിയാകണമെന്നില്ല. ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി പദത്തെക്കുറിച്ചും മറ്റും ചർച്ചകൾ നടത്തുന്നത് യുഡിഎഫിന്റെ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പ് വേളയിൽ ജി. സുധാകരൻ, പി.കെ. ശശി തുടങ്ങിയ നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങളും പാർട്ടിയെ ബാധിക്കില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ തിരിച്ചടി നേരിട്ടാൽ അത് ഭാവിയിൽ പരിശോധിക്കുമെന്നും വിമർശനങ്ങളും സ്വയം വിമർശനങ്ങളും നടത്തി മുന്നോട്ട് പോകുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





























