കണ്ണൂർ : പേരാവൂർ മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നും കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സ്ഥാനാർത്ഥിയുമായ കെ.കെ. ശൈലജ. പേരാവൂരിൽ 3000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം തനിക്ക് ലഭിക്കുമെന്നാണ് ടീച്ചറുടെ കണക്കുകൂട്ടൽ. സംസ്ഥാനത്താകെ 75 മുതൽ 80 സീറ്റുകൾ വരെ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളുമാണ് എൽഡിഎഫിന് അനുകൂലമായി മാറുന്ന പ്രധാന ഘടകങ്ങളെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി.
രാഷ്ട്രീയമായി ചിന്തിക്കുന്ന ഒരാൾക്ക് എൽഡിഎഫിന് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും അവർ അഭിപ്രായപ്പെട്ടു. എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിൽ താൻ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് മുൻപ് പ്രവചിച്ച എക്സിറ്റ് പോളുകൾ ഉണ്ടായിരുന്നെങ്കിലും അവിടെ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി യുഡിഎഫിൽ നടക്കുന്ന ചർച്ചകളെ കെ.കെ. ശൈലജ വിമർശിച്ചു. ജനവിധി അറിഞ്ഞതിന് ശേഷം മാത്രം ആലോചിക്കേണ്ട കാര്യങ്ങളാണിതെന്നും ഫലത്തിന് മുൻപേ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ഒരു നല്ല ജനാധിപത്യ ബോധമുള്ള രാഷ്ട്രീയ പാർട്ടിയുടെ രീതിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു.





























