ന്യൂഡൽഹി: പകർച്ചവ്യാധികൾ വളരെ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് മധ്യതിരുവിതാംകൂർ ആസ്ഥാനമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ആരംഭിക്കണമെന്ന് ജോസ് കെ. മാണി എംപി രാജ്യസഭയിൽആവശ്യപ്പെട്ടു.മങ്കി പോക്സ് വ്യാപനത്തെ കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു ജോസ് കെ. മാണി ഇക്കാര്യം ആവശ്യപ്പെട്ടത്.
പൂനയിലുള്ള വൈറോളജി ലാബിലാണ് ഇപ്പോൾ കേരളത്തിൽ നിന്നുള്ള സാന്പിളുകൾ പരിശോധിക്കുന്നത്. ഇതിന്റെ ഫലം വരാൻ ദിവസങ്ങളെടുക്കും. ഇതിനിടയിൽ രോഗ വ്യാപനം നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചാൽ രോഗം വളരെ വേഗം കണ്ടെത്താനാവുമെന്നും എംപി പറഞ്ഞു. ഇതിന് മറുപടിയായി കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ ജോസ് കെ മാണി എം പിയെ അറിയിച്ചു.