ന്യൂഡൽഹി : എൽപിജിക്ക് പകരം അടുക്കളകളിൽ എഥനോൾ ഉപയോഗിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. രാജ്യത്തെ എഥനോൾ ഉത്പാദനം ഫലപ്രദമായി വിനിയോഗിക്കുന്നതിനും എൽപിജി ഇറക്കുമതി ഒഴിവാക്കുന്നതിനുമാണ് ഈ സുപ്രധാന നീക്കം. സെപ്റ്റംബറോടെ ഇതുസംബന്ധിച്ച പുതിയ നയം രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സബ്‌സിഡിയോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
രാജ്യത്തെ പ്രതിവർഷ എഥനോൾ ഉത്പാദന ശേഷി നിലവിൽ 2,000 കോടി ലിറ്ററിലധികമാണ്. ഇതിൽ പെട്രോളിൽ കലർത്താൻ 11 ബില്യൺ ലിറ്ററും, മദ്യം, ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ മേഖലകൾക്കായി 3 മുതൽ 3.5 ബില്യൺ ലിറ്ററും ഉപയോഗിക്കുന്നു.
ബാക്കി വരുന്ന ഏകദേശം 700 കോടി ലിറ്ററിലധികം വരുന്ന ഉപയോഗിക്കാത്ത അധിക ശേഷി പാചക ഇന്ധനമായി മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേക സ്റ്റൗവുകളുടെ നിർമ്മാണം പരീക്ഷണ ഘട്ടത്തിലാണ്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഇന്ധനം ലഭ്യമാക്കാൻ പെട്രോൾ പമ്പുകളിൽ ‘എഥനോൾ എടിഎമ്മുകൾ’ സ്ഥാപിക്കാനും, എൽപിജിക്ക് സമാനമായ ശക്തമായ വിതരണ ശൃംഖല ഒരുക്കാനും പദ്ധതിയുണ്ട്. കാനുകൾ വഴി ഉപഭോക്താക്കൾക്ക് എടിഎമ്മുകളിൽ നിന്ന് ഇന്ധനം ശേഖരിക്കാം.
ഈ മാറ്റത്തിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ബയോഗ്യാസിലേക്കും എഥനോളിലേക്കും മാറുന്നത് വഴി 2050-ഓടെ എൽപിജി സബ്സിഡി ഇനത്തിൽ മാത്രം 2 ലക്ഷം കോടി രൂപയിലധികം (24 ബില്യൺ ഡോളർ) ലാഭിക്കാൻ സാധിക്കുമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെന്റിന്റെ = റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ എൽപിജി വിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ 30 ദിവസത്തെ തന്ത്രപ്രധാനമായ സ്റ്റോറേജ് പ്ലാനും എണ്ണക്കമ്പനികൾ തയ്യാറാക്കുന്നുണ്ട്. കർഷകർക്കും വ്യവസായങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ ക്ലീൻ ഇന്ധനം വരുംകാലങ്ങളിൽ അടുക്കളകളിലെ അവിഭാജ്യ ഘടകമായി മാറും.






























