തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരുന്നു മോഷണം പോയതിൽ ജീവനക്കാർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. മാനസിക പ്രശ്നങ്ങൾക്കും അപസ്മാരത്തിനും നൽകുന്ന മരുന്നുകളാണ് കാണാതായത്. സ്റ്റോറും കുത്തി തുറന്നാണ് മരുന്ന് മോഷ്ടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം പോലീസുമായി സഹകരിക്കാതെ അന്വേഷണത്തിൽ വെല്ലുവിളി സൃഷ്ടിക്കുകയാണ് ആശുപത്രി അധികൃതർ.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് നർകോട്ടിക് പരിധിയിൽ വരുന്ന മരുന്നുകൾ മോഷണംപോയത്. ഡബിൾ ലോക്കറിൽ അടക്കം അതീവ സൂര്ഷിതമായി സൂക്ഷിക്കേണ്ട മരുന്നുകളാണ് മെഡിക്കൽ കോളേജ് ജീവനക്കാരുടെ അലംഭാവത്തെ തുടർന്ന് കളവു പോയത്. മാനസിക ആരോഗ്യം, അപസ്മാരം എന്നിവയ്ക്ക് നൽകുന്ന മരുന്നുകളാണ് പതിനാലാം വാർഡിൽ നിന്ന് നഷ്ടമായതെന്ന് വിവരം.
ഫാർമസിയിൽ നിന്ന് നൽകിയ ഏഴ് ഇഞ്ചക്ഷൻ ടൈപ്പ് മരുന്നുകളാണ് ഇതിൽ പെടുന്നത്. നർകോട്ടിക് വിഭാഗത്തിൽപെടുന്നവയായതിനാൽ ഈ മരുന്നുകൾ ഉപയോഗിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാകും. എന്നാൽ സംഭവത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും മൊഴി നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറായിട്ടില്ല. അന്നേദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്താൽ മാത്രമേ അന്വേഷണത്തിൽ പുരോഗതി ഉണ്ടാവു. പക്ഷേ പരാതി നൽകിയിട്ടും അന്വേഷണവുമായി സഹകരിക്കാതെ മാറിനിൽക്കുകയാണ് ജീവനക്കാരും ആശുപത്രി അധികൃതരും. കൂടാതെ ആശുപത്രിയിൽ സിസിടിവി ഇല്ലാത്തതും പോലീസിന് വെല്ലുവിളിയാകുന്നുണ്ട്. ചികിത്സ പിഴവും ചികിത്സാനിഷേധവും അടക്കമുള്ള വീഴ്ചകൾക്ക് പിന്നാലെയാണ് മരുന്ന് മോഷണം വിവാദവും.






























