തിരുവനന്തപുരം: ജില്ലയിലെ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമമുണ്ടായി എട്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. പോലീസ് ഉത്തരവാദിത്വം നിർവ്വഹിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വിമർശിച്ചപ്പോൾ പരാതിക്കാരിക്ക് പോലീസുകാരെക്കുറിച്ച് ആക്ഷേപമില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. നടുറോഡിൽ സ്ത്രീയെ അതിക്രൂരമായി ആക്രമിച്ച ശേഷം അതിവേഗത്തിൽ വാഹനമോടിച്ചു പോയ പ്രതിയെക്കുറിച്ച് ഇപ്പോഴും പോലീസിന് സൂചനയില്ല.
ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ പേട്ട പോലീസിനെ സ്ത്രീയുടെ മകൾ വിവരമറിയിച്ചിട്ടും നഗരത്തിൽ മുഴുവൻ വിവരം കൈമാറി പരിശോധന നടത്തുന്നതിലുണ്ടായ വീഴ്ചയാണ് തിരിച്ചടിയാകുന്നത്. പ്രതിയുടേതെന്ന് സംശയിക്കുന്ന സ്കൂട്ടറിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദമായി വലിയ സ്ക്രീനിൽ പരിശോധിക്കുകയാണ് പോലീസ്. സംശയം തോന്നിയ ഒരു വാഹനക്കമ്പനിയുടെ ഉദ്യോഗസ്ഥരോട് വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്.
എകെജി സെന്റർ ആക്രമണ കേസിലും വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്താൻ പോലീസിനെ സഹായിച്ചത്. ഇതിനിടെ പോലീസിന്റെ വീഴ്ചയിൽ വ്യത്യസ്തമായ രീതിയിലാണ് ആരോഗ്യ വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രതികരണം. പോലീസിന്റെ ഗുരുതരവീഴ്ചയായി പ്രതിപക്ഷം ഉന്നയിക്കുന്ന സംഭവത്തിലാണ് മന്ത്രിമാർക്കിടയിൽ തന്നെ ഭിന്നനിലപാട്. ഈ മാസം 13 ന് രാത്രിയാണ് മരുന്ന് വാങ്ങാൻ സ്കൂട്ടറിൽ പോയ സ്ത്രീ ആക്രമിക്കപ്പെട്ടത്.