വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോഴും ദുരന്തബാധിതരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാതെ സർക്കാർ. സർക്കാരിന്റെ ടൗൺഷിപ്പ് ലിസ്റ്റിൽ ഇടംപിടിക്കാനാവാതെ നിരവധി കുടുംബങ്ങളാണ് ഇന്നും പുറത്ത് നിൽക്കുന്നത്. പൂർണമായും തകർന്നടിഞ്ഞ മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ താമസിച്ചിരുന്നവർക്ക് ഉൾപ്പെടെ അന്തിമ ലിസ്റ്റിൽ ഇതുവരെ ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ദുരവസ്ഥ.മുണ്ടക്കൈയ്ക്ക് പുറമെ സമീപപ്രദേശങ്ങളായ പടവെട്ടിക്കുന്ന്, റാട്ടപ്പടി എന്നിവിടങ്ങളിൽ താമസിച്ചിരുന്നവരും ലിസ്റ്റിന് പുറത്താണ്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പടവെട്ടിക്കുന്നിൽ എട്ട്, മുണ്ടക്കൈയിൽ 17, റാട്ടപ്പടിയിൽ 10 എന്നിങ്ങനെ നിരവധി കുടുംബങ്ങളാണ് സർക്കാരിന്റെ ലിസ്റ്റിൽ ഉൾപ്പെടാത്തതായിട്ടുള്ളത്.
എന്തുകൊണ്ടാണ് തങ്ങളെ ലിസ്റ്റിൽ പെടുത്താത്തത് എന്ന് അധികൃതരോട് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല. രേഖകളും നഷ്ടപ്പെട്ട വിവരങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും അടുത്തയാഴ്ച ലിസ്റ്റ് വരുമെന്നോ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വരുമെന്നോ ഉള്ള വാഗ്ദാനങ്ങൾ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വന്തം കുടുംബത്തിലെ ഒമ്പത് പേരെ നഷ്ടപ്പെട്ട വിനുലാൽ ഇന്നും ആ നടുക്കുന്ന ഓർമകളിലാണ്.
മുണ്ടക്കൈയിലെ പള്ളിയും സമീപത്തെ കെട്ടിടവും ഇല്ലായിരുന്നെങ്കിൽ ബസ് സ്റ്റോപ്പിന് സമീപത്തെ വിനുവിന്റെ വീടും ഒലിച്ചുപോകുമായിരുന്നു. ദുരന്തത്തിന് പിന്നാലെ ആ വീട് ഉപേക്ഷിച്ച് വിനുവും കുടുംബവും ഇപ്പോൾ കമ്പളക്കാടാണ് താമസിക്കുന്നത്. പൂർണമായി തകർന്ന മുണ്ടക്കൈയിൽ താമസിച്ചിരുന്ന ഉറ്റവരെ നഷ്ടപ്പെട്ട വിനു പോലും സർക്കാരിന്റെ ദുരന്തബാധിത ലിസ്റ്റിൽ പെട്ടിട്ടില്ല എന്നത് പുനരധിവാസ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് വ്യക്തമാക്കുന്നു. ലിസ്റ്റിൽ പെടുത്താം എന്നല്ലാതെ വ്യക്തമായൊരു മറുപടി അധികൃതരുടെ ഭാഗത്ത് നിന്നില്ലെന്ന് വിനു പറയുന്നു.





























