തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിയമസഭയിൽ തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 250 വാട്ടിൽ താഴെ മോട്ടോർ ശേഷിയും മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ പരമാവധി വേഗതയുമുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ ‘നോൺ മോട്ടോർ വെഹിക്കിൾ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഇത്തരം വാഹനങ്ങൾക്ക് രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, ഹെൽമെറ്റ് എന്നിവ നിർബന്ധമല്ല. ഇതോടൊപ്പം ഇൻഷുറൻസ് പരിരക്ഷയും നിലവിൽ ബാധകമല്ല.
എന്നാൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ അവ ഉൾപ്പെടുന്ന അപകടങ്ങളും കൂടിവരുന്നതായി സർക്കാർ ചൂണ്ടിക്കാട്ടി. അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും മരണമുണ്ടാകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ ചട്ടങ്ങളിൽ മാറ്റം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഹെൽമെറ്റ് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിശോധിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. രജിസ്ട്രേഷനും ഇൻഷുറൻസും ഇല്ലാത്തതിനാൽ അപകടമുണ്ടായാൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടും വിവിധ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയരുന്നുണ്ട്. ഈ സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനങ്ങൾക്ക് ലഭ്യമായ ചട്ടനിർമാണ അധികാരം ഉപയോഗിച്ച് ആവശ്യമായ നിയമഭേദഗതികളോ പുതിയ നിർദേശങ്ങളോ കൊണ്ടുവരാനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.






























