തിരുവനന്തപുരം : ആലത്തൂർ എം.പി രമ്യ ഹരിദാസിന് പിന്തുണയുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതിനെ തുടർന്ന് രമ്യയും വി.ടി ബൽറാമും ഉൾപ്പെടെയുള്ള നേതാക്കൾ വിവാദത്തിലായിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ പ്രവർത്തകർ ഭക്ഷണം നൽകാനും മരുന്നുകൾ നൽകാനുമൊക്കെയായി ലോക്ക്ഡൗൺ സമയത്തും തെരുവിലുള്ളതു കൊണ്ടാണ് കോവിഡ് പ്രതിരോധത്തിൽ പിണറായി വിജയൻ പൂർണമായി പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നിൽക്കുന്നതെന്ന് കുറിപ്പിൽ സുധാകരൻ വിമർശിച്ചു. അത്തരത്തിൽ ജനസേവനത്തിനിറങ്ങുന്നവരോടുള്ള സാമാന്യ മര്യാദയുടെ പേരിലാകാം ഭക്ഷണം ഓർഡർ ചെയ്തപ്പോൾ അവിടെ ഇരിക്കാൻ ഹോട്ടലുടമ അവസരം കൊടുത്തിട്ടുണ്ടാകുക.
രമ്യയുടെ സ്വകാര്യതയിൽ അതിക്രമിച്ചു കേറിയതിനു ശേഷം സോഷ്യൽമീഡിയ വഴി സി.പി.എം വക വ്യക്തിഹത്യയും തുടങ്ങിയിരിക്കുന്നു. അവരുടെ നിറത്തെ പോലും പരിഹസിക്കുന്നത് സി.പി.എമ്മിന്റെ രക്തത്തിലുള്ള വർണ്ണവെറി വിളിച്ചോതുന്നുണ്ട്. നിങ്ങളുടെ കോട്ട തകർത്ത രമ്യ ഹരിദാസിനെ നിങ്ങൾ രാഷ്ട്രീയമായി നേരിടൂ. വ്യക്തിഹത്യയും വ്യക്തിപൂജയും അല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ഇനിയെങ്കിലും തിരിച്ചറിയൂ – സുധാകരൻ പറഞ്ഞു.