തിരുവനന്തപുരം : കൊലപാതകം നടത്തിയ ശേഷം നാടുവിട്ട പ്രതിയെ 21 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് കേരള പോലീസ്. 21 വർഷങ്ങൾക്കു മുൻപ് കൊക്കോതമംഗലം കുറിഞ്ഞിലംകോട് സ്വദേശിയായ മോഹനനെ കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവിൽപ്പോയ അരുവിക്കര വില്ലേജിൽ കൊക്കോതമംഗലം കുറിഞ്ഞിലംകോട് അരുവിയോട് റോഡരികത്തുവീട്ടിൽ ഫ്രാൻസിസ് മകൻ സുൽഫിക്കർ (46) ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരിയുടെ ഭർത്താവിനെയാണ് സുൽഫിക്കർ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയശേഷം കോടതി നടപടികൾ നേരിടാതെ പ്രതി എറണാകുളം, കൊല്ലം, കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ പല പേരുകളിൽ ഒളിവിൽ താമസിച്ചുവരവേ കൊട്ടാരക്കര വടകോട് എന്നസ്ഥലത്തുനിന്ന് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആര്യനാട് എസ്.എച്ച്.ഒ ജോസ്, സി.പി.ഒ മാരായ മനോജ്, സജി, അഖിൽ, അച്യുത് ശങ്കർ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.





























