ന്യൂഡൽഹി : കാർഷിക നിയമങ്ങൾ, പെഗസസ് എന്നീ വിഷയങ്ങളിൽ പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിക്കുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങി. 20 എംപിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനാണ് ആലോചന. ഉപരാഷ്ട്രപതിയാകും തീരുമാനമെടുക്കുക. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനിടെ രാജ്യസഭയില്‍ മേശയ്ക്കു മുകളില്‍ കയറിയും കടലാസുകള്‍ കീറിയെറിഞ്ഞും റൂള്‍ ബുക്ക് ചെയറിന് നേരെ എറിഞ്ഞും പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയിരുന്നു.
സംഭവം അന്വേഷിക്കാൻ വിവിധ കക്ഷികളിലെ എംപിമാരെ ഉള്‍പ്പെടുത്തി സർക്കാർ രൂപീകരിച്ച സമിതിയിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പെഗസസ് വിവാദവും കര്‍ഷക പ്രതിഷേധവും അടക്കം നിര്‍ണായക വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതിരുന്നതു കൊണ്ടാണ് പ്രതിഷേധിച്ചതെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ വിശദീകരണം. കാർഷിക നിയമങ്ങൾ, പെഗസസ് വിഷയങ്ങളിലെ സർക്കാരിന്റെ കടുംപിടിത്തമാണ് വർഷകാല സമ്മേളനം പൂർണമായും ബഹളത്തിൽ കലാശിക്കാൻ കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിൽ പാസാക്കി. പാർലമെന്റിൽ ശൈത്യകാലം സമ്മേളനം തുടങ്ങിയ ആദ്യ മണിക്കൂറിൽതന്നെ കർഷക പ്രശ്നം ഉന്നയിച്ചു ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ഈ ആവശ്യം സ്പീക്കർ തള്ളി. ശബ്ദവോട്ടോടെയാണ് എതിർപ്പുകൾക്കിടയിലും ബിൽ പാസാക്കിയത്.