തിരുവനന്തപുരം : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ എക്സൈസ് നടത്തിയ പരിശോധനയില്‍ വിവിധ കേസുകലളിലായി മൂന്ന് യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരത്ത് നടന്ന പരിശോധനയിൽ 1.2 കിലോഗ്രാം കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സുരാജ് (33) എന്നയാൾ പിടിയിലായി. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാർ എസ്. ന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാൻറോസ് ജംഗ്ഷന് സമീപത്ത് വെച്ച് സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ നവാസ്, അഷ്റഫ്, പ്രിവന്റിവ് ഓഫീസർ അജയൻ, പ്രിവന്റിവ് ഓഫീസർമാരായ ബിജു, ശെൽവം, സിവിൽ എക്സൈസ് ഓഫീസർ അരുൺ മോഹൻ, വനിത സിവിൽ എക്സൈസ് ഓഫീസർ വിനിത, ഡ്രൈവർ രാജേഷ് കുമാർ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
കരുനാഗപ്പള്ളിയിൽ 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഷൈൻ കുമാർ എന്നയാള്‍ അറസ്റ്റിലായി. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.ഷാജിയും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, നിധിൻ, അൻസാർ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി.എസ്.ഗോപിനാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
ഇടുക്കി കുരിശുപ്പാറയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച 1 കിലോയിലേറെ കഞ്ചാവുമായി ജെഫ്രിൻ ജോസ് (24 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുകു.കെ.വി, പ്രിവന്റിവ് ഓഫീസർ സുധീർ.വി.ആർ, പ്രിവന്റിവ് ഓഫീസർ സുരേഷ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർ റോജിൻ അഗസ്റ്റിൻ, മുഹമ്മദ് ഹാഷിം, ജീവൻ പ്രകാശ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.






























