ന്യൂഡല്‍ഹി : അസമില്‍ എന്‍ഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വന്‍ വിജയത്തോടെ അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. ആകെ 126 സീറ്റുകളുളള അസം നിയമസഭയില്‍ 64 സീറ്റുകളാണ് കേവല ഭൂരിപക്ഷം കടക്കാന്‍ വേണ്ടത്. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് 88 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 24 മുതല്‍ 36 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു എന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നു. ജെവിസി എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് 88 മുതല്‍ 101 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു.
കോണ്‍ഗ്രസിന് 23 മുതല്‍ 33 വരെ സീറ്റാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് എന്‍ഡിഎ 88 മുതല്‍ 96 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 30 മുതല്‍ 34 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചനം. മാട്രിസ് എന്‍ഡിഎയ്ക്ക് 85 മുതല്‍ 95 വരെ സീറ്റുകള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 26 മുതല്‍ 39 വരെ സീറ്റാണ് പ്രവചിക്കുന്നത്. ഒരു പ്രമുഖ എക്‌സിറ്റ് പോള്‍ ഏജന്‍സിയും കോണ്‍ഗ്രസുൾപ്പെട്ട പ്രതിപക്ഷ സഖ്യത്തിന് നാല്‍പ്പതിലധികം സീറ്റ് പ്രവചിക്കുന്നില്ല. എന്‍ഡിഎ സഖ്യം തന്നെ അധികാരത്തില്‍ തുടരുമെന്നാണ് പ്രവചനം.
ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം അസമിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ് നേതൃത്വത്തിലുള്ള അസം സോൻമിലിറ്റോ മോർച്ചയാണ് ഇവിടെ ബിജെപി സഖ്യത്തിൻ്റെ മുഖ്യ എതിരാളികൾ. കോൺഗ്രസ്, സിപിഐഎം റായിജോർ ദൾ, അസം ജാതീയ പരിഷത്ത്, സിപിഐ(എംഎൽ) ലിബറേഷൻ. ഓൾപാർട്ടി ഹിൽ ലീഡേഴ്സ് കോൺഫറൻസ് എന്നിവരാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള അസം സോൻമിലിറ്റോ മോർച്ചയിലെ സഖ്യകക്ഷികൾ.
ആകെയുള്ള 126 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് എപ്രിൽ 9ന് ഒറ്റ ഘട്ടമായിട്ടായിരുന്നു അസമിൽ തെരഞ്ഞെടുപ്പ് നടന്നത്. 722 സ്ഥാനാർത്ഥികളാണ് അസം നിയമസഭയിലേയ്ക്ക് ജനവിധി തേടിയത്. 85.96 ആയിരുന്നു അസമിലെ പോളിംഗ് ശതമാനം.































