പത്തനംതിട്ട : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും നാട്ടിൽ തിരികെയെത്തിയിരിക്കുന്ന വരുമായ പ്രവാസികൾക്കായി യാതൊരുവിധ പദ്ധതികളും പ്രഖ്യാപിക്കാതെ പ്രവാസികളോട് പൂർണ്ണമായി അവഗണ കാട്ടിയിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യം, സ്വദേശിവൽക്കരണം, ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജിത നിതാഖത്ത്, കോവിഡ് സാഹചര്യം എന്നിവ മൂലം പതിനായിരക്കണക്കിന് പ്രവാസികൾ വിദേശങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിരിക്കുകയാണെന്നും ഇവർക്ക് തൊഴിൽ, പെൻഷൻ, വായ്പാ പുന:രധിവാസ പദ്ധതികൾ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കാതിരുന്നത് കടുത്ത അവഗണനയും പ്രതിഷേധാർഹവുമായ നടപടിയാണെന്നും പ്രവാസി കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
പ്രവാസി സമൂഹം ദീർഘനാളായി ഉന്നയിക്കുന്ന തൊഴിൽ ചൂഷണത്തിനെതിരായ നിയമ നടപടികൾ, അമിത വിമാന യാത്രാ നിരക്ക് വർദ്ധനക്ക് പരിഹാരം, പ്രവാസി വോട്ടവകാശ നിയമം, സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ പ്രവാസി ഫെസിലിറ്റേഷൻ സെന്ററുകളുടെ സ്ഥാപനം, വിദേശ രാജ്യങ്ങളിലെ ഇൻഡ്യൻ നയന്ത്ര കാര്യാലയങ്ങളിലെ സൗകര്യങ്ങളുടെ വർദ്ധിപ്പിക്കൽ എന്നിവയ്ക്കായി ചെറുവിരൽ പോലും അനക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടി പ്രവാസി വഞ്ചനയാണ്. പ്രവാസികളുടെ പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും പ്രവാസി കളോട് എല്ലാ കാര്യങ്ങളിലും പൂർണ്ണമായ അവഗണനയാണ് കാട്ടുന്നതെന്ന് പ്രവാസി കോൺ ആരോപിച്ചു. പ്രവാസികൾക്കായി പുന:രധിവാസ പദ്ധതികൾ പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് നേതൃത്വം നല്കുമെന്നും സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മലാ സീതാരാമന് നിവേദനം അയച്ചതായി അവർ പറഞ്ഞു.





























