അങ്കോല: അർജുന് വേണ്ടിയുള്ള തിരച്ചിൽ രാത്രിയിലും തുടരുമെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മേജർ ഇന്ദ്രപാലൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ നാലിടങ്ങളിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പരിശോധന നടത്തി. ഇതിൽ മൂന്നാം സ്പോട്ടിൽ അർജുന്റെ ട്രക്ക് ഉണ്ടാകാം എന്നാണ് കരുതുന്നത്. ഇവിടെ തിരച്ചിൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എവിടെയാണ് ട്രക്കിന്റെ സ്ഥാനം എന്ന് കണ്ടെത്താനാണ് കർണാടക സർക്കാർ തങ്ങളെ വിളിച്ചത്. നാലിടങ്ങളിൽ സിഗ്നൽൽ ലഭിച്ചു. റോഡിന്റെ സുരക്ഷാ കവചം, ടവർ, അർജുന്റെ ലോറി, ടാങ്കറിന്റെ ക്യാബിൻ എന്നിവയാണ് കാണാതായിട്ടുള്ളത്. ഇവ നാലും വെള്ളത്തിലായിരിക്കാനാണ് സാധ്യതയെന്ന് മനസ്സിലാക്കി. കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങൾ കിട്ടി.
ബാക്കി എവിടെയാണ് എന്ന് കണ്ടെത്താനായിരുന്നു ശ്രമം. വെള്ളത്തിൽ വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ മൂന്നാമത്തെ സ്ഥലവും കിട്ടി. ഇതിൽ എവിടെയാണ് ട്രക്ക് എന്നത് ഏറ്റവും വലിയ പ്രശ്നമായിരുന്നു മേജർ ഇന്ദ്രപാലൻ പറഞ്ഞു. ഏറ്റവും അടിത്തട്ടിലാണ് മൂന്നാം സ്പോട്ട് കിട്ടിയത്. അത് ട്രക്ക് ആകാം എന്നാണ് ശക്തമായ ഊഹം. ട്രക്കിൽ വലിയ ഭാരമുണ്ടായിരുന്നു. നന്നായി കെട്ടിയിട്ടുണ്ടായിരുന്നു ഇവ. ലോറിയിൽ നിന്ന് ലോഡ് വേർപ്പെട്ടോ ഇല്ലേ എന്ന കാര്യത്തിൽ ഉച്ചവരെ ഉത്തരമുണ്ടായിരുന്നില്ല. ക്യാബിൻ ഡാമേജ് ആയിട്ടില്ലെന്നാണ് വിചാരിച്ചത്. എന്നാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ചില മരക്കഷ്ണങ്ങൾ കിട്ടി. ലോഡ് വെള്ളത്തിൽ പോയ ശേഷം കയറ് പൊട്ടി ലോഡ് വേർപ്പെട്ടതാകാം. കുറച്ച് നേരം ലോറി ഒഴുകിയ ശേഷം പിന്നെ അടിത്തട്ടിലേക്ക് പോയി എന്നാണ് കരുതുന്നത്. സിഗ്നലും ഊഹങ്ങളും തമ്മിൽ മാച്ച് ആകുന്നുണ്ട്. രാത്രി വീണ്ടും തിരച്ചിൽ നടത്തുന്നുണ്ട്. ഒന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് ഇത്. എന്തെങ്കിലും ചെറിയ സൂചനകൾ ലഭിച്ചേക്കാം.





























