മോസ്കോ: തെക്കൻ റഷ്യയിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 35 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 9:40 ന് (18:40 GMT) കാസ്പിയൻ കടലിന്‍റെ തീരത്തുള്ള ഡാഗെസ്താൻ പ്രാദേശിക തലസ്ഥാനമായ മഖച്കലയിലാണ് സ്ഫോടനം ഉണ്ടായത്. മോസ്കോയിൽ നിന്ന് ഏകദേശം 1,600 കിലോമീറ്റർ (1,000 മൈൽ) അകലെയാണ് മഖച്ചകല. ആകാശത്തേക്ക് വലിയ തീ ഗോളം ഉയര്‍ന്നു പൊങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പെട്രോൾ സ്റ്റേഷന് സമീപമുള്ള കാർ റിപ്പയർ സെന്‍ററിലാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തില്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അനുശോചിച്ചു. ഡാഗെസ്താനിലെ കുംടോർകലിൻസ്കി ജില്ലയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതായി റീജിയണൽ ഹെഡ് സെർജി മെലിക്കോവ് അറിയിച്ചു. 260ഓളം സന്നദ്ധപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വിമാനമാർഗം മോസ്കോയിലേക്ക് മാറ്റിയതായി എമർജൻസി മന്ത്രാലയം അറിയിച്ചു.രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.





























