ജയ്പൂർ: സ്നേഹം പ്രകടിപ്പിക്കുന്നത് താഴ്മയുടെ ആത്മാവിൽ ആകണമെന്നും ക്രിസ്തു സഭയെ സ്നേഹിക്കുന്നതുപോലെ പരസ്പരം സ്നേഹിക്കുവാൻ നമുക്ക് കഴിയണമെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. സി.എൻ.ഐ., സി. എസ്. ഐ, മാർത്തോമാ സഭകളുടെ ഐക്യവേദിയായ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജസ്ഥാൻ റീജിയണിലെ പൊതുസമ്മേളനം ജയ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. അംഗ സഭകളുടെ ആരാധനാ രീതികളും ഭരണ സ്വാതന്ത്ര്യവും നിലനിർത്തുമ്പോഴും ക്രിസ്തുവിൽ ഒന്നായി മാറുന്നതിന്റെ പ്രായോഗിക തെളിവാണ് കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ എന്നും ഒന്നിപ്പിക്കുന്നത് ക്രിസ്തുവിൻറെ ആത്മാവാണെന്നും ഭിന്നതയുടെ ചിന്തകളെ അകറ്റി നിർത്തുവാൻ നേതൃത്വത്തിനും വിശ്വാസ സമൂഹത്തിനും കഴിയണമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
ചർച് ഓഫ് നോർത്ത് ഇന്ത്യയുടെ രാജസ്ഥാൻ ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ. രാംസൺ വിക്ടർ അധ്യക്ഷത വഹിച്ചു. സിസിഐ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, റവ. ദീപക് ബാരിസ്റ്റോ, റവ. സന്ദീപ് എസക്കിയേൽ, റവ. ലിജു ജോൺ, റവ. നിജോ എ. വർഗീസ്, ജോൺ ജഡ്സൺ എന്നിവർ പ്രസംഗിച്ചു. മാർത്തോമാ മെത്രാപ്പോലീത്തക്ക് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ രാജസ്ഥാൻ ഭദ്രാസനത്തിന്റെ ഉപഹാരം ബിഷപ്പ് ഡോ. രാംസൺ വിക്ടർ സമ്മാനിച്ചു. ഗാനസന്ധ്യയ്ക്ക് ജയ്പൂർ മർത്തോമ ഗായകസംഘം നേതൃത്വം നൽകി.





























