കോന്നി : കോന്നി നഗരത്തിൽ ഉണ്ടാകുന്ന നിയമ ലംഘനങ്ങൾ, മോഷണങ്ങൾ, സംഘർഷങ്ങൾ എന്നിവ നിരീക്ഷിക്കുവാൻ കോന്നി പോലീസും വ്യാപാര വ്യവസായ സംഘടനകളും കോന്നി ഫിനാൻസ് അസോസിയേഷനും ചേർന്നാണ് 2019ൽ നാല് ലക്ഷം രൂപ മുടക്കി കോന്നി നഗരത്തിൽ പതിനഞ്ച് ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ ഇതിൽ അഞ്ച് ക്യാമറകൾ ആണ് കാണാതായത്. സംസ്ഥാന പാതയിൽ ചൈനമുക്ക് മുതൽ സെൻട്രൽ ജംഗ്ഷൻ, കെ എസ് ആർ റ്റി സി സ്റ്റാന്റ്, താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ സ്ഥാപിച്ച ക്യാമറകൾ ആണ് കാണാതെ പോയത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപെട്ട് കെ എസ് റ്റി പി കരാർ തൊഴിലാളികളെ ഉപയോഗിച്ച് ക്യാമറകൾ പലയിടത്തും എടുത്ത് മാറ്റിയിരുന്നു. എന്നാൽ ഇളക്കി മാറ്റിയ അഞ്ച് ക്യാമറകൾ എവിടെ ആണെന്ന് കരാർ കമ്പനിക്കോ കെ എസ് റ്റി പി ക്കോ അറിയില്ല. ഈ വിഷയത്തിൽ കോന്നി താലൂക്ക് വികസന സമിതിയിലും ചർച്ച ഉന്നയിക്കപെട്ടിരുന്നു. താലൂക്ക് വികസന സമിതിയിൽ വിഷയം ചർച്ച ചെയ്യപെട്ടിട്ടും ക്യാമറ കണ്ടെത്തുന്നതിന് പരിഹാരമായില്ല. ക്യാമറ കണ്ടെത്തുവാൻ കോന്നി പോലീസ് എസ് എച്ച് ഒ കെ എസ് റ്റി പിക്കും കരാർ കമ്പനിക്കും നിർദേശം നൽകിയിരുന്നു. കോന്നിയിലെ നിരീക്ഷണ ക്യാമറകൾ ഇല്ലാതെ ആയതോടെ കോന്നിയിൽ നടക്കുന്ന വാഹന അപകടങ്ങൾ, മോഷണങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവക്ക് വ്യക്തമായ തെളിവുകൾ ഇല്ലാതെ പോകും. ചൈനമുക്കിൽ ക്യാമറ ഉണ്ടെങ്കിലും ഇത് റോഡിലേക്ക് ചാഞ്ഞ് കിടക്കുന്നതും കാണാം. ശബരിമല മണ്ഡലകാലം ആയതിനാൽ വാഹന അപകടങ്ങൾ വർധിക്കുവാൻ സാധ്യത ഉള്ളതിനാൽ ക്യാമറകൾ ഇല്ലാതെ വന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.





























