തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന് പിന്നാലെ സമരം അവസാനിപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. മുപ്പത്തേഴ് ദിവസമായി നടത്തിവരുന്ന പ്രതിഷേധ സമരവും 13 ദിവസമായി തുടരുന്ന നിരാഹാര സമരവും എല്‍പിഎസ്ടി സമരസമിതി പിൻവലിച്ചു. പതിമൂന്ന് ദിവസമായി നിരാഹാര സമരം തുടരുന്ന സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി. അതേസമയം സമരപന്തലിൽ നിന്ന് നിന്നും പൂർണ്ണമായി പിന്മാറില്ലെന്ന് സമരസമിതി അറിയിച്ചു.
പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള അധ്യാപക നിയമനം ആവശ്യപ്പെട്ട് കഴിഞ്ഞ മുപ്പത്തേഴ് ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുകയായിരുന്നു ഉദ്യോഗാര്‍ഥികൾ. റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ നിയമനം നൽകാത്തതിൽ പ്രതിഷേധമറിയിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം. അഞ്ച് ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാനായിട്ടില്ല. സമരം ആരംഭിച്ചിട്ട് മുപ്പത്തേഴാം ദിവസമാണ് സമരക്കാരുമായി ആദ്യമായി മന്ത്രി ചർച്ച നടത്തിയത്.






























