ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള സൈനിക നടപടികൾ പൂർണമായും പിൻവലിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസ് സേനയുടെ സമുദ്ര ഉപരോധം തുടരുവോളം ഹോർമുസ് തുറക്കുന്നതു ചർച്ച ചെയ്യില്ലെന്നും പ്രതിവാര വാർത്താ സമ്മേളനത്തിൽ വക്താവ് ഇസ്മായിൽ ബാഗായി പറഞ്ഞു. കപ്പൽപാത സംബന്ധിച്ച് ഒമാനുമായുള്ള ചർച്ച പുരോഗമിക്കുന്നതായും ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ സംയുക്ത പ്രസ്താവനയുണ്ടാകുമെന്നും വക്താവ് പറഞ്ഞു. മുൻകൂർ അനുമതിയില്ലാത്ത ഡ്രോൺ പറത്തുന്നതിനെ ഭീകരവാദമായി പരിഗണിച്ചു കൈകാര്യം ചെയ്യുമെന്ന് ഇറാഖ് പ്രഖ്യാപിച്ചു.
ഇറാഖിൽനിന്ന് ഇറാൻ അനുകൂല സംഘങ്ങൾ അയൽ രാജ്യങ്ങളിലേക്കു ഡ്രോൺ ആക്രമണം തുടരുന്നതിനിടെയാണ് അറിയിപ്പ്. അബുദാബിയിലെ ബറാഖ ആണവ നിലയം ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകൾ ഇറാഖിൽനിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യെമനിലെ ഹൂതികൾ കഴിഞ്ഞ ദിവസം ചെങ്കടൽ തുറമുഖ നഗരമായ മൊക്കയിൽ നടത്തിയ ആക്രമണത്തിൽ 4 സൈനികർ അടക്കം 7 യെമനികൾ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. 30 പേർക്കു പരുക്കുണ്ട്. മോക്ക ഭരിക്കുന്നതു സൗദി പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രാദേശിക ഭരണകൂടമാണ്. സൈനിക സൗകര്യങ്ങൾക്ക് ആക്രമണത്തിൽ കാര്യമായ നാശനഷ്ടമുണ്ടായി. ഹൂതികളുടെ 11 ഡ്രോണുകൾ തകർത്തതായും സൈന്യം അറിയിച്ചു.
അതിനിടെ, തുടർച്ചയായി കപ്പലുകൾ ആക്രമിക്കപ്പെടുന്നതിനാൽ ഹോർമുസിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് അബുദാബി നാഷനൽ ഓയിൽ കമ്പനി അറിയിച്ചു. എണ്ണ കയറ്റുമതിക്കു ബദൽ മാർഗങ്ങൾ കണ്ടെത്താൻ അഡ്നോക് ശ്രമിക്കുന്നുണ്ട്.































