ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴയായി യു.എസ് ഇന്ത്യക്കുമേൽ ചുമത്തുന്ന തീരുവ യുക്തിരഹിതവും ന്യായീകരിക്കാൻ കഴിയാത്തതുമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ള സമ്മർദത്തിനുമുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ചരക്കുകൾക്ക് 50 ശതമാനം വരെ അധിക തീരുവ വരെ ചുമത്തിയത് ഒഴിവാക്കാൻ ഇന്ത്യ യു.എസുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കവെയാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. തീരുവയിൽ യു.എസുമായുള്ള ചർച്ച തുടരുമെങ്കിലും രാജ്യത്തെ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താത്പര്യങ്ങൾ സംരക്ഷിച്ച് മാത്രമായിരിക്കും തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന യു.എസ്, റഷ്യൻ ഊർജം ഇറക്കുമതി ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളോടും ചൈനയോടും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത് എന്ന് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയിൽനിന്ന് സംസ്കൃത എണ്ണയോ ഉൽപന്നങ്ങളോ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലോക വിഷയങ്ങളിൽ ട്രംപിന്റെ ഇടപെടലുകൾ പാരമ്പര്യത്തിൽനിന്ന് വഴിമാറി നടത്തമാണെന്നും ലോകം മുഴുക്കെ ഇതേ വിഷയം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘നിലവിലെ പ്രസിഡന്റിനെ പോലെ വിദേശനയം ഇങ്ങനെ പരസ്യമായി കൈകാര്യം ചെയ്യുന്ന യു.എസ് പ്രസിഡന്റുമാരെ കണ്ടിട്ടില്ല.





























