മലപ്പുറം : എടായിപ്പാലത്തെ മണ്ണിടിച്ചിലിനെ തുടർന്ന് വേങ്ങര – മലപ്പുറം റൂട്ടിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരും. റെഡ്, ഓറഞ്ച് മുന്നറിയിപ്പുള്ള ദിവസങ്ങളിൽ 24 മണിക്കൂറും മറ്റു ദിവസങ്ങളിൽ രാത്രി 7 മുതൽ രാവിലെ 6 വരെയും യാത്രാനിരോധനം ഏർപ്പെടുത്തിയതായി കലക്ടർ വിനയ് ഗോയൽ അറിയിച്ചു. ശക്തമായ മഴയുണ്ടാകുമ്പോൾ സ്ഥലത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ഉള്ള സാഹചര്യത്തിലാണ് 14 വരെ നിയന്ത്രണം തുടരാൻ തീരുമാനിച്ചത്. എടായിപ്പാലം മുതൽ കാരാത്തോട് സ്‌ട്രെയ്റ്റ്പാത്ത് സ്‌കൂൾ ജംക്‌ഷൻ വരെയുള്ള റോഡിൽ മണ്ണും ചെളിയും പൂർണമായും നീക്കം ചെയ്തിട്ടുണ്ടെങ്കിലും മുകൾഭാഗത്തുനിന്ന് വെള്ളം ഒഴുകുന്ന സാഹചര്യമുണ്ട്.
യാത്രാനിരോധനം ഏർപ്പെടുത്തിയ സമയങ്ങളിൽ ഇതുവഴി പോകേണ്ട വാഹനങ്ങൾ അധികാരത്തൊടി-കുറ്റാളൂർ ഫസ്റ്റ് റീച്ച് റോഡ് (കോണോംപാറ – കാരാത്തോട്) വഴിയോ ഒതുക്കുങ്ങൽ- കാരാത്തോട് – വേങ്ങര വഴിയോ പോകണം. ഇവിടെ ആവശ്യമായ സൂചന ബോർഡുകൾ ഇന്നു സ്ഥാപിക്കും. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിനു സമീപം ജനങ്ങൾ കൂട്ടംകൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നും കലക്ടർ അറിയിച്ചു.



























