ലണ്ടന്‍ : നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനുവരിയില്‍ യുകെയിൽ കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ വലിയ തരംഗമുണ്ടാകുമെന്നു പഠനം. വാക്സീന്‍ ഒമിക്രോണിനെതിരെ ഫലപ്രദമായാൽ 25,000നും 75,000 നും ഇടയില്‍ മരണങ്ങളുണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. യുകെയില്‍ ഭൂരിപക്ഷം പേരും വാക്സീന്‍ എടുത്തതിനാല്‍ രോഗതീവ്രത കുറവായിരിക്കുമെന്ന അനുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പഠനം. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ഒമിക്രോണ്‍ തരംഗത്തിന്‍റെ ശക്തി കുറയ്ക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം 54,073 പുതിയ കോവിഡ് കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 633 എണ്ണം ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണ്. അതിവേഗം പടരുന്ന ഒമിക്രോണ്‍ ഈ വര്‍ഷം അവസാനത്തോടെ വ്യാപകമായേക്കാമെന്ന് ഗവേഷകനായ ഡോ. നിക് ഡേവിസ് പറയുന്നു.
ബൂസ്റ്റര്‍ ഡോസുകള്‍ കാര്യക്ഷമമാകുകയും ഒമിക്രോണിന് വാക്സീനെ അതിജീവിക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ ഡിസംബര്‍ ഒന്നിനും ഏപ്രില്‍ 30 നും ഇടയില്‍ 20.9 ദശലക്ഷം അണുബാധ കേസുകളും 1.75 ലക്ഷം ആശുപത്രി പ്രവേശനങ്ങളും 24,700 മരണങ്ങളും ഗവേഷകര്‍ പ്രവചിക്കുന്നു. നേരേ മറിച്ച് വാക്സീനെ ഒമിക്രോണ്‍ വകഭേദം വലിയ തോതില്‍ അതിജീവിക്കുകയും ബൂസ്റ്റര്‍ ഡോസുകള്‍ കാര്യക്ഷമമല്ലാതാവുകയും ചെയ്താൽ 34.2 ദശലക്ഷം അണുബാധകളും 4.92 ലക്ഷം ആശുപത്രി പ്രവേശനങ്ങളും 74,900 മരണങ്ങളും ഒമിക്രോണ്‍ തരംഗ സമയത്ത് ഉണ്ടാകാമെന്നും ഇവര്‍ പറയുന്നു.
യുകെയിൽ ഓരോ 2.4 ദിവസം കൂടുമ്പോഴും രോഗബാധിതരുടെ എണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന വാക്സിനേഷന്‍ തോതുണ്ടായിട്ടും ഇത്തരത്തില്‍ സംഭവിക്കുന്നത് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നുണ്ട്. ആരും വാക്സീന്‍ എടുക്കാതിരുന്ന, യാതൊരു സംരക്ഷണവും ഇല്ലാതിരുന്ന കാലത്ത് വൈറസ് പടര്‍ന്നതിനേക്കാല്‍ വേഗത്തിലാണ് ഇപ്പോള്‍ രോഗവ്യാപനം. ഈ അവസ്ഥയെ നേരിടാന്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വന്നേക്കാമെന്നും ഗവേഷകര്‍ പറയുന്നു.





























