വയനാട്: ചരിത്രപ്രസിദ്ധമായ പോരാട്ടങ്ങൾക്ക് സാക്ഷിയായ കബനി നദി വരണ്ടുണങ്ങുന്നു. കടുത്ത വേനൽ ചൂടിനെ തുടർന്ന് കബനി നദിയിലും നദീതീരത്തും വരൾച്ച രൂക്ഷമായിരിക്കുകയാണ്. കൊടും വരൾച്ചയിലും കർണാടക-കേരള അതിർത്തി ഗ്രാമങ്ങളിൽ സമൃദ്ധി ഉറപ്പാക്കിയ നദിയാണ് വറ്റി ഇല്ലാതാകുന്നത്. ഇന്ന് വരണ്ടുണങ്ങിയ കരകൾക്ക് നടുവിലൂടെയാണ് കബനി ഒഴുകുന്നത്.കിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾകടലിൽ ചേരുന്ന കേരളത്തിലെ പ്രധാന നദിയാണ് കബനി.
കൊടും വേനലിന്റെ കാഠിന്യത്തിൽ കബനി നദി പലയിടത്തും വറ്റിവരണ്ട് തറ വിണ്ടുകീറിയിരിക്കുകയാണ്. തീരവാസികൾക്ക് കുടിവെള്ളം പോലും ലഭ്യമാകുന്നില്ല. കേരള കർണാടക അതിർത്തിയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയാണ് കബനി. കേരളത്തിലെ കർഷകന്റെ കൺമുന്നിലൂടെ ഒഴുകിപ്പോകുന്ന ജലം കർണാടകയിലെ ബീച്ചനഹള്ളി ഡാമിലാണ് സംഭരിക്കുന്നത്. കേരളത്തിൽ നദി വരണ്ടുണങ്ങുമ്പോൾ അവശേഷിക്കുന്ന ജലം കർണാടകയിൽ സംരക്ഷിക്കുന്നു. കടമാൻതോട് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിവരണ്ടുണങ്ങുന്ന കബനിയെ രക്ഷിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്.